അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് പ്രാർഥനയ്ക്കിടെ 13 ക്രൈസ്തവ വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണു തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഗ്രാമീണമേഖലയായ ആആസ്-കിരിയിലെ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഹാളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രാർഥന നടക്കുന്നതിനിടെ അക്രമികൾ ഇരച്ചുകയറി വെടിയുതിർത്തശേഷം വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തോക്കുധാരികൾ കൊല്ലപ്പെട്ടതായി കോഗി സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കിംഗ്ലി ഫാൻവൊ പറഞ്ഞു. നിരവധി തോക്കുധാരികൾക്കു പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടതായും ഫാൻവോ കൂട്ടിച്ചേർത്തു.
മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് അതിക്രമം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ ഒരു ആരാധനാലയത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം 30ന് എജിബ നഗരത്തിലെ ഒരു പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തി പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിരുന്നു.
ഇവരെ മോചിപ്പിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവമൂലം പൊറുതി മുട്ടിയ രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും ക്രൈസ്തവരാണ്.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടിയെടുത്തില്ലെങ്കിൽ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ നൈജീരിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും സായുധസംഘങ്ങളിൽനിന്ന് ഭീഷണിയുണ്ടെന്നും അക്രമിസംഘങ്ങളെ അമർച്ച ചെയ്തു വരികയാണെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.